മധ്യ ആഫ്രിക്കൻ രാജ്യമായ കാമറൂണിന്റെ തലസ്ഥാനമായ യൗണ്ടെയിൽ മാർച്ച് അവസാനം നടന്ന ലോക വ്യാപാര സംഘടനയുടെ പതിനാലാമത് മന്ത്രിതല സമ്മേളനം (എംസി14) സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാതെ സമ്പൂർണ പരാജയമായി അവസാനിച്ചു.
പാവപ്പെട്ടവർക്ക് പൊതുവിതരണത്തിനുവേണ്ടി കുറഞ്ഞ താങ്ങുവില (എംഎസ്പി) നൽകി ഇന്ത്യ കർഷകരിൽനിന്നു സംഭരിക്കുന്ന ധാന്യങ്ങൾക്കു നൽകുന്ന സബ്സിഡി, ഫിഷറീസ് സബ്സിഡി, സമ്പന്ന രാജ്യങ്ങൾക്ക് അനുകൂലമായി ഇ-കൊമേഴ്സ് ഇടപാടുകളുടെതീരുവയ്ക്ക് ഏർപ്പെടുത്തിയിരുന്ന മോറട്ടോറിയം വീണ്ടും നീട്ടുന്ന കാര്യം, എന്നിവയിലൊന്നും തീരുമാനമെടുക്കാനായില്ല. രണ്ടു വർഷത്തിനുശേഷം ജനീവയിൽ നടക്കുന്ന അടുത്ത മന്ത്രിതല സമ്മേളനത്തിൽ ഡബ്ല്യുടിഒ പരിഷ്കരണത്തിനുള്ള അജണ്ട സമർപ്പിക്കാനുള്ള ശ്രമവും വിജയിച്ചില്ല.
സമവായത്തിലൂടെ തീരുമാനങ്ങളെടുക്കുന്ന ബഹുകക്ഷി സംവിധാനത്തിനു പകരം വൻ സാമ്പത്തികശക്തികളുടെ സമ്മർദത്തിന് വഴങ്ങി തീരുമാനങ്ങൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതാണ് ഡബ്ല്യുടിഒയുടെ കഴിഞ്ഞ ഏതാനും മന്ത്രിതല സമ്മേളനങ്ങളിൽ കണ്ടുവരുന്നത്. രണ്ട് വർഷംമുമ്പ് അബുദാബിയിൽനടന്ന സമ്മേളനവും പൂർണ പരാജയമായിരുന്നു. ഇന്ത്യ ലോക വ്യാപാര സംഘടന ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി രാജ്യത്തെ കർഷകസംഘടനകൾ എതാനും വർഷങ്ങളായി സമരരംഗത്താണ്.
കർഷകർക്കു ദോഷമെന്ന് സംഘടനകൾ
രാജ്യത്തെ പാവപ്പെട്ട കർഷകരുടെ ഉപജീവന സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന നയങ്ങൾ സ്വീകരിക്കുന്നതിൽ കേന്ദ്രസർക്കാരിനെ തടയുന്നത് ഡബ്ല്യുടിഒയുടെ വ്യവസ്ഥകളാണെന്നാണ് രാജ്യത്തെ കർഷകസംഘടനകളുടെ ആക്ഷേപം. ഇത് ശരിവയ്ക്കുന്നതാണ് യൗണ്ടെ സമ്മേളനത്തിലെ സംഭവങ്ങൾ.1995 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ലോക വ്യാപാര സംഘടനാ കരാറിലെ വ്യവസ്ഥകളെക്കുറിച്ചുള്ള ചർച്ചകൾ ഏറെയും നടന്നത് 1980കളുടെ അവസാനമായിരുന്നു.
വികസിത രാജ്യങ്ങളിലെ സമ്പന്ന കർഷകരുടെയും കോർപറേറ്റുകളുടെയും താത്പര്യം സംരക്ഷിക്കാൻ എഴുതിച്ചേർത്ത ഡബ്ല്യുടിഒ കാർഷിക ഉടമ്പടിയിൽ പാവപ്പെട്ട രാജ്യങ്ങളിലെ കർഷകർക്ക് അനുകൂലമായ ഭേദഗതികൾ വേണമെന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ 1995 മുതൽ ആവശ്യപ്പെട്ടു വരുന്നതാണ്. എന്നാൽ, 30 വർഷം കഴിഞ്ഞിട്ടും ഇക്കാര്യം സമ്പന്നരാജ്യങ്ങൾ തടയുകയാണ്.
വികസ്വര രാജ്യങ്ങളിലെ ഗ്രാമവികസനം, ഭക്ഷ്യസുരക്ഷ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് കാർഷിക ഉടമ്പടി പരിഷ്കരിക്കണമെന്ന് 2001ലെ ദോഹ ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനം തീരുമാനിച്ചിരുന്നു. എന്നാൽ, ദോഹ വികസനവട്ടം പിന്നിട്ട് കാൽ നൂറ്റാണ്ട് കഴിയുമ്പോഴും തീരുമാനത്തിലെത്താൻ ഡബ്ല്യുടിഒയ്ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല, കാർഷിക ഉടമ്പടിയുടെ പരിഷ്കരണം 2017ൽ ഡബ്ല്യുടിഒയുടെ അജണ്ടയിൽനിന്നുതന്നെ നീക്കുകയും ചെയ്തു. ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾ കർഷകരിൽനിന്ന് എംഎസ്പി നൽകി ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നതിന് നൽകുന്ന സബ്സിഡിയിൽ നിയന്ത്രണമേർപ്പെടുത്തണമെന്നതാണ് സമ്പന്നരാജ്യങ്ങളുടെ ഇപ്പോഴത്തെ ആവശ്യം.
എല്ലാം കോർപറേറ്റുകൾക്കുവേണ്ടി
കുറഞ്ഞ താങ്ങുവില (എംഎസ്പി) നൽകി കർഷകരിൽനിന്ന് നെല്ലും ഗോതമ്പും പൊതുസംഭരണത്തിനുവേണ്ടി സർക്കാർ ശേഖരിക്കുന്നു. ഇത് പിന്നീട് കുറഞ്ഞ വിലയ്ക്ക് റേഷൻ സമ്പ്രദായത്തിലൂടെ രാജ്യത്തെ പാവപ്പെട്ടവർക്ക് നൽകുന്നു. ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷിതത്വത്തിന്റെ അടിസ്ഥാനശിലയാണ് ഈ രീതി. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 80 കോടി ജനങ്ങൾക്ക് ഒരു മാസം ആളൊന്നുക്ക് അഞ്ചു കിലോ അരിയോ ഗോതമ്പോ നൽകുന്നതിനുള്ള പിഎം ഗരീബ് കല്യാൺ അന്ന യോജന 2028 ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. ഇതു നടപ്പാക്കണമെങ്കിൽ പ്രതിവർഷം 60 ദശലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ എംഎസ്പി നിരക്കിൽ കർഷകരിൽനിന്നു സംഭരിക്കേണ്ടിവരും.
പിഎസ്എച്ചിന്റെ ഭാഗമായി സംഭരിക്കുന്ന അരിയും മറ്റും ഇന്ത്യ വിലകുറച്ച് അന്താരാഷ്ട്ര വിപണിയിലേക്ക് തള്ളുന്നുവെന്നും ഇത് രാജ്യാന്തര ഭക്ഷ്യവിപണിയെ ഇന്ത്യക്ക് അനുകൂലമായി വളച്ചൊടിക്കുന്നുവെന്നുമാണ് സമ്പന്നരാജ്യങ്ങളുടെ ആരോപണം. ഇന്ത്യയിൽ പാവപ്പെട്ടവർക്ക് സൗജന്യനിരക്കിൽ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനെ എതിർക്കാൻ ഡബ്ല്യുടിഒയ്ക്ക് എന്തവകാശമെന്നാണ് ഇന്ത്യയിലെ കർഷകസംഘടനകളുടെ ചോദ്യം. അന്താരാഷ്ട്ര ഭക്ഷ്യധാന്യ വിപണിയെ നിയന്ത്രിക്കുന്ന കോർപറേറ്റുകൾക്കുവേണ്ടിയാണ് ഈ എതിർപ്പെന്നും കർഷകസംഘടനകൾ പറയുന്നു.
വ്യാപാരം വളച്ചൊടിക്കാൻ സാധ്യതയുള്ളആംബർ ബോക്സിലാണ് ഇന്ത്യ ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി നൽകുന്ന സബ്സിഡികളെ ഡബ്ല്യുടിഒ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ അന്തിമ തീരുമാനമാകുന്നതുവരെ അംഗരാജ്യങ്ങൾ ഇന്ത്യക്കെതിരേ നിയമനടപടികൾ സ്വീകരിക്കരുതെന്നും ഡബ്ല്യുടിഒയിൽ ഇതു ചോദ്യം ചെയ്യരുതെന്നും 2013ലെ ബാലി ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനത്തിൽ തീരുമാനിച്ചിരുന്നു. ഇതിനുവേണ്ടി ‘പീസ് ക്ലോസ്’ എന്ന പേരിൽ പ്രത്യേക വ്യവസ്ഥയും എഴുതിച്ചേർത്തു. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ഇന്ത്യ കർഷകരിൽനിന്നു സംഭരിക്കുന്ന ധാന്യങ്ങളുടെ സ്റ്റോക്ക് രാജ്യാന്തര വിപണിയിൽ വിറ്റഴിക്കാൻ പാടില്ല എന്ന നിബന്ധനയോടെയാണ് ഡബ്ല്യുടിഒ ഈ താത്കാലിക വ്യവസ്ഥ അംഗീകരിച്ചത്.
ഇന്ത്യയുടെ ആവശ്യങ്ങളെല്ലാം പുറത്ത്
ഇപ്പോൾ നിലവിലുള്ള ‘പീസ് ക്ലോസ്’ സങ്കീർണവും ഭാരിച്ച നടപടിക്രമങ്ങൾ നിറഞ്ഞതുമാണ്. ഭക്ഷ്യസുരക്ഷയ്ക്കു നൽകുന്ന സബ്സിഡി വിഷയത്തിൽ 2017ഓടെ സ്ഥിരം പരിഹാരം കാണാമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ഒമ്പതുവർഷം കഴിഞ്ഞിട്ടും ഒന്നുമായിട്ടില്ല. അന്താരാഷ്ട്ര വില കണക്കാക്കുന്നതിനുള്ള അടിസ്ഥാനവർഷം 1986-88ൽനിന്ന് സമീപകാലത്തേക്കു മാറ്റണമെന്ന ഇന്ത്യയുടെ ആവശ്യവും പരിഗണിച്ചിട്ടില്ല.
സബ്സിഡി കണക്കാക്കുമ്പോൾ വിലക്കയറ്റംകൂടി പരിഗണിക്കണം, ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി നൽകുന്ന സബ്സിഡി വെട്ടിക്കുറവ് വരുത്തേണ്ടതില്ലാത്ത ‘ഗ്രീൻ ബോക്സി’ലേക്ക് മാറ്റണം തുടങ്ങിയവയും ഇന്ത്യയുടെ ദീർഘകാല ആവശ്യങ്ങളിലുണ്ട്. വില കുറഞ്ഞ കാർഷികോത്പന്നങ്ങളുടെ ഇറക്കുമതി പ്രളയത്തിൽനിന്ന് ആഭ്യന്തരവിപണിയെ സംരക്ഷിക്കാൻ അധികതീരുവയും നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ അധികാരം നൽകുന്ന സ്പെഷൽ സേഫ്ഗാർഡ്സ് മെഷേഴ്സ് വേണമെന്ന ആവശ്യവും പരിഗണിക്കാൻ തയാറായിട്ടില്ല.
ഇലക്ട്രോണിക് ഇടപാടുകളുടെ തീരുവ
ഇലക്ട്രോണിക് ഇടപാടുകളുടെമേൽ തീരുവ ചുമത്തുന്നതിന്1998 മുതൽ നിലവിലുണ്ടായിരുന്ന ഇ-കൊമേഴ്സ് മോറട്ടോറിയം ഇത്തവണത്തെ മന്ത്രിതല സമ്മേളനം നീട്ടാതിരുന്നതോടെ റദ്ദായി. ആമസോൺ, മൈക്രോസോഫ്റ്റ്, ആൽഫബെറ്റ്, ആപ്പിൾ, മെറ്റ തുടങ്ങിയ അമേരിക്കൻ കുത്തക കമ്പനികൾക്കാണ് ഇ-കൊമേഴ്സ് മോറട്ടോറിയത്തിന്റെ പ്രയോജനം. ഇ-കൊമേഴ്സ് മോറട്ടോറിയം അവസാനിപ്പിക്കണമെന്ന ആവശ്യത്തിൽനിന്ന് യൗണ്ടെ സമ്മേളനത്തിനുശേഷം ഇന്ത്യ പിന്നോട്ടു പോയിട്ടുണ്ട്.
കരാർ വ്യവസ്ഥ ലംഘിച്ചിട്ടില്ലെങ്കിൽപോലും തർക്കപരിഹാര സമിതിയെ സമീപിക്കാൻ കഴിയുന്ന ‘നിയമം ലംഘിക്കാത്ത പരാതി’ ഉന്നയിക്കുന്നതിന് 1995 മുതൽ മോറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. ഒരു രാജ്യം ബൗദ്ധിക സ്വത്തവകാശ സംരക്ഷണ മേഖലയിൽ പൊതുജനതാത്പര്യം മുൻനിർത്തി ഏർപ്പെടുത്തുന്ന നയപരമായ തീരുമാനങ്ങൾ മറ്റൊരു രാജ്യത്തിന്റെ ലാഭത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകുന്നതിനെ ഈ മോറട്ടോറിയം തടഞ്ഞിരുന്നു.
ഇ-കൊമേഴ്സ് മോറട്ടോറിയം റദ്ദായതുപോലെ ബൗദ്ധിക സ്വത്തവകാശ സംരക്ഷണ മേഖലയിലെ മോറട്ടോറിയവും 14-ാമത് സമ്മേളനത്തോടെ അവസാനിച്ചു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഔഷധങ്ങൾ, പുതിയ വിത്തുകൾ, കൃഷിയിൽ ഉപയോഗിക്കുന്ന പുതിയ രാസവസ്തുക്കൾ തുടങ്ങിയവ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനെ ഈ മോറട്ടോറിയം നീങ്ങിയത് പ്രതികൂലമായി ബാധിക്കും.
ഇന്ത്യയിലെ ചെറുകിട കർഷകരെയും പാവപ്പെട്ട മത്സ്യത്തൊഴികളെയും സംരക്ഷിക്കുന്ന തീരുമാനങ്ങൾ എടുക്കുന്നതിൽ ഡബ്ല്യുടിഒയുടെ ഓരോ മന്ത്രിതല സമ്മേളനവും പരാജയപ്പെടുകയാണ്. ലോക വ്യാപാര സംഘടന അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ഡബ്ല്യുടിഒയുടെ തർക്കപരിഹാര സമിതി ആറ് വർഷത്തിലേറെയായി നിർജീവമാണ്. സമ്മേളനത്തിന്റേതായി സുപ്രധാന മന്ത്രിതല പ്രഖ്യാപനവും ഇത്തവണ പുറത്തുവന്നില്ല. വൻകിട സാമ്പത്തികശക്തികൾ ലോക വ്യാപാര സംഘടനയുടെ അടിസ്ഥാനതത്വങ്ങൾ അട്ടിമറിച്ചുകൊണ്ട് തിരുവയിലും ഇറക്കുമതി നിയന്ത്രണങ്ങളിലും ഏകപക്ഷീയമായ നയങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. ആഗോള വ്യാപാരക്രമത്തിന്റെ സുസ്ഥിരതതന്നെ നിരന്തരം തകർക്കപ്പെടുമ്പോൾ സബ്ല്യുടിഒയെക്കൊണ്ട് ആർക്കാണ് പ്രയോജനം എന്ന ചോദ്യം ഓരോ മന്ത്രിതല സമ്മേളനം കഴിയുമ്പോഴും ഉച്ചത്തിൽ മുഴങ്ങുന്നു.